മായാസീത

കല്‍പ്പടവുകളില്‍ മനസ്സെറിഞ്ഞുടച്ച്‌
കരഞ്ഞു തളര്‍ന്ന നിന്റെ രാവുകള്
ഹേ ദ്രൗപദീ,
ഇപ്പോള് നീ അറിഞ്ഞുതുടങ്ങും:
ഇരുട്ടിലൂടെ നടക്കുമ്പോള് കണ്ണടച്ചു നടക്കണം...
കാട്ടില്‍ നീ പൂര്‍ണ്ണമായും നിഷ്കാസിതയാകണം...
ആഹ്ലാദത്തിന്റെ മുനയൊടിയണം...
അതിരുകള് മായ്ക്കണം...

തോണ്ടയിലുറഞ്ഞ വിലാപത്തിന്റെ
കണികപോലും കേള്ക്കാതെ
നിന്റെ ഗന്ധം പകര്‍ന്നവര്‍...
നിന്റെ മനസ്സിലെ ചില്ലുടഞ്ഞതറിയാതെ
നിന്നെ പങ്കിട്ടെടുത്തവര്‍...
നിന്നെ ഉപേക്ഷിച്ചവര്‍;
സുഖത്തിന്റെ സ്വര്‍ഗഭൂമികള് തേടി
പലായനം ചെയ്തിരിക്കും
കൊടും കാട്ടില്‍ നീ ഏകയായ്‌,
ആര്‍ത്തയായ്‌...

ദ്രൗപദീ...
യുഗങ്ങളും യുഗപാലകരും നിന്നോടു കരുണ കാട്ടിയില്ല
ത്രേതായുഗത്തില്‍ കാനനപര്‍വ്വത്തില്‍
ആര്‍ക്കുവേണ്ടി നീ 'മായാസീതയായ്‌'*?
രാവണ കാരാഗൃ ഹത്തില്‍
നിന്നെ കാത്തിരുന്ന പീഡകള്...
വെന്തുരുകാന്‍ അഗ്നിപരീക്ഷകള്...
രാമന്‍ ദുഃഖിച്ചില്ല!
ആരും !!

ദാനം കിട്ടിയ ഈ ജന്മം പോലും അഭിശപ്തം**
നീ കാതോര്ക്കുക...
ഒരു പദസ്വനത്തിനായി...
എവിടെയോ പൂക്കുന്ന
സൗഗന്ധികത്തിന്റെ
നേര്ത്ത സുഗന്ധത്തിനായ്‌.

*പഞ്ചവടിയിലെ കാനന വാസ സമയത്ത്‌ സീതയുടെ സുരക്ഷയെ കരുതി അഗ്നിദേവന്‍ മായാസീതയെ രാമനു നല്‍കി
രാവണന്‍ തട്ടിക്കൊണ്ടു പോയതും രാമന്‍ രാവണനെ കൊന്നു വീണ്ടെടുത്തതും മായാസീതയെ.
അഗ്നിശുദ്ധിതെളിയിക്കവെ മായാസീത വെന്തുരുകി യഥാര്‍ത്ഥ്സീതാദേവിയെ അഗ്നിദേവന്‍ സുരക്ഷിതയായ്‌ രാമനു നല്‍കിയെന്നു പുരാണം.
**സ്വന്തം അസ്തിത്വം പോലുമില്ലാതെപോയ മായാസീതാ ജന്മത്തിനു പ്രായശ്ചിത്തമത്രേ ദ്രൗപദീയായി അടുത്ത ജന്മം.
0 Responses