ഒരു പ്രണയകാലത്തിന്റെ ഓര്‍മ്മയ്ക്ക്.

പ്രിയേ,
ഞാനവരെ വീണ്ടും കണ്ടു...
ഒരു സ്വപ്നത്തില്‍!

എന്തോ സംഭവിക്കന്‍ പോകുന്ന ഒരാകാംക്ഷ...
ഒരു കടലിരമ്പം...എന്നെ പൊതിഞ്ഞു നിന്നു.

നിനക്കറിയില്ല...
സ്വപ്നങ്ങള്‍ക്ക് അഗ്നിചിറകുകളുണ്ടായിരുന്ന,
ചുവരെഴുത്തുകള്‍ക്ക് രക്തഗന്ധമായിരുന്ന,
മൗനത്തിന്‌ അറബിക്കടലോളം ആഴമുണ്ടായിരുന്ന
ആശകള്‍ക്ക് ബൊളീവിയന്‍ കാടുകളോളം വ്യാപ്തിയുണ്ടായിരുന്ന
ആ പ്രണയകാലത്തെപ്പറ്റി.

കരിപുരണ്ട ഓര്‍മ്മച്ചിത്രങ്ങള്‍ക്ക്
അത്ര മാര്‍ദ്ദവമുണ്ടായിരിക്കില്ല...

പ്രശാന്തമായ പുലരികളിലും
തേക്കുപാട്ടു കേട്ടുറങ്ങുന്ന രാവുകളിലും
അപ്രാപ്യമായ ഒരു സ്വര്‍ഗത്തെപറ്റി
സ്വപ്നം കണ്ടിരുന്നവര്‍...

വ്രണിതമായ കാലത്തിന്റെ നെഞ്ചില്‍
പതറാത്ത കാലുറപ്പിച്ചവര്‍...

ക്ഷുദ്ര സംസ്കാരിക മുദ്രകള്‍ക്കെതിരെ
പ്രതിരോധം ചമച്ചവര്‍...

പ്രതിരോധത്തിന്റെ പാടവരമ്പുകളില്‍
ജീവിതം പച്ചയ്ക്കു ഹോമിച്ചവര്‍...

സ്നേഹത്തിന്റെ നാളേയിലേക്ക്
ഊഷ്മളമായ ഊര്‍ജ്ജപ്രവാഹമായവര്‍...

മേലാളര്‍ക്ക് അനഭിമതരായവര്‍...
കൂട്ടം തെറ്റി മേഞ്ഞവര്‍...
നാളേയുടെ വസന്തത്തെ പ്രണയിച്ചവര്‍!

അതിന്റെ ഓര്‍മ്മപോലും
എന്നെ പൊള്ളിക്കുന്നു...

...................

ഉണരാന്‍ വൈകിപ്പോയി
ഞാന്‍ ഓടിയെത്തുമ്പോഴേക്കും
അവരെല്ലാം പൊയ്മറഞ്ഞിരുന്നു.

തെരുവില്‍...
ബയണറ്റ് കൊണ്ട് വിണ്ടുകീറിയ
കാല്പാദത്തില്‍ നിന്നിറ്റുവീണ
ചോരപ്പാടുകള്‍ മാത്രം ബാക്കി.